റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്നതിനെ കുറിച്ച ചര്‍ച്ച വീണ്ടും സജീവമാകുന്നു. ഈ വിഷയം ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്നു ചില വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭരണ രംഗത്തും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദിയില്‍ സ്ത്രീകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും സജീവമാകുന്നത്. 

ശൂറാ കൌണ്‍സിലിലെ വനിതാ അംഗങ്ങളില്‍ പെട്ട ഹയ അല്‍ മുനീഅ ആണ് ഇപ്പോള്‍ ഈ ചര്‍ച്ച വീണ്ടും തുടങ്ങിയത്. വാഹനമോടിക്കാന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശം നല്‍കികൊണ്ട് ട്രാഫിക് നിയമത്തിലെ മുപ്പത്തിയാറാം വകുപ്പ് ഭേതഗതി ചെയ്യണം. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനാവശ്യമായ ഈ നിര്‍ദേശം ശൂറാ കൌണ്‍സിലിന്റെ അടുത്ത സിറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഹയ പറഞ്ഞു. 
നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമായത് പോലെ വാഹനമോടിക്കാനുള്ള അവകാശവും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വനിതകള്‍. 

മൂന്ന് വര്‍ഷം മുമ്പ് ഈ വിഷയം ശൂറാ കൌണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും അതിനെതിരെ വോട്ട് ചെയ്തിരുന്നു. ശൂറാ കൌണ്‍സില്‍ അംഗമായ ലത്തീഫ ശാലാനും ഈ ആവശ്യം വീണ്ടും ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ടു. 

വനിതകള്‍ക്ക് കൂടുതല്‍ അധികാരങ്ങളും അവസരങ്ങളും നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു. നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത് ഈ നീക്കത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.