മക്ക: മക്കയിലെ ഹറം പള്ളിയെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണ ശ്രമം സുരക്ഷാ സേന തകര്‍ത്തു. മക്കയിലും ജിദ്ദയിലുമായി ഭീകരാക്രമണം നടത്താനുള്ള ശ്രമമാണ് സുരക്ഷാ സേന തകര്‍ത്തത്. പൊലീസിന് നേരെ വെടിയുതിര്‍ത്ത അക്രമി ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പ്രദേശവാസികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. മക്കയിലും പടിഞ്ഞാറന്‍ ജിദ്ദയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീയടക്കം അഞ്ചു പേരെ പിടികൂടി. റമദാന്‍ മാസത്തില്‍ ഏറ്റവും അധികം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന സമയമാണിത്. ചാവേറിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. മേഖല കനത്ത സുരക്ഷാ വലയത്തിലാണ്.