ജിദ്ദ: സൗദിയിലെ റെന്റ് എ കാര്‍ മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നു. ഈ മേഖലയില്‍ വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നതായും ബിനാമി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സൗദികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുക, അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് റെന്റ് എ കാര്‍ സ്ഥാപനങ്ങളിള്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതു നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഘട്ടംഘട്ടമായി രാജ്യത്തിന്റെ ഓരോ ഭാഗത്തും പദ്ധതി നടപ്പിലാക്കാനാണ് നീക്കം. നിലവില്‍ ഈ മേഖലയില്‍ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നതായും, ബിനാമി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ പരിരിശീലനം നല്‍കും.

സൗദി വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ആയി ഈ രംഗത്ത് ജോലി ചെയ്യാന്‍ അനുമതി നല്‍കാനും നീക്കമുണ്ട്. ഈ മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ താല്‍പര്യമുള്ള സ്വദേശികളെ പ്രോത്സാഹിപ്പിക്കും. മാനവശേഷി വികസന നിധിയില്‍ നിന്നും തൊഴില്‍ പരിശീലനത്തിനുള്ള ഫണ്ടും മറ്റു സാമ്പത്തിക സഹായങ്ങളും ലഭിക്കും. സോഷ്യല്‍ ഡവലപ്പ്മെന്റ് ബാങ്ക് ഇളവുകളോടെ ലോണും അനുവദിക്കും.

റെന്റ് എ കാര്‍ മേഖലയിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും സുരക്ഷിതത്വവുമാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള ഒരു കാരണം. റെന്റ് എ കാര്‍ മേഖലയിലെ പ്രവര്‍ത്തിസമയം, തൊഴില്‍ കരാര്‍ടങ്ങിയ കാര്യങ്ങളും ശില്പശാല ചര്‍ച്ച ചെയ്തു.