ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിലപാട് വ്യക്തമാക്കാന്‍ 2015 ജൂലൈയില്‍ സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു.. എന്നാല്‍ കേസ് ഇന്ന് പരിഗണിച്ചപ്പോഴും നാലാഴ്ച കൂടി സമയം വേണമെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇത്രയും നാളായി എന്ത് കൊണ്ട് മറുപടി നല്‍കിയില്ലെന്ന് ചോദിച്ച കോടതി ഇനി നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന നമ്പി നാരായണന്‍ ആവശ്യം അംഗീകരിച്ച് വ്യഴാഴ്ച വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയെങ്കിലും ഡിവിഷന്‍ ബഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരായാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.