ഒരു സമുദായത്തിന് സ്വന്തം സംസ്ഥാനത്തിനകത്ത് സംവരണം ലഭിക്കുന്നത് അവര്‍ക്ക് അവിടെയുള്ള പിന്നാക്കാവസ്ഥ പരിഗണിച്ചാണ്. മറ്റൊരു സംസ്ഥാനത്ത് അതേ സമുദായത്തിന് അത്തരം പിന്നാക്കാവസ്ഥ ഉണ്ടാകണമെന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ദില്ലി: ഒരു സംസ്ഥാനത്തെ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് മറ്റൊരു സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് സംവരണം ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച്. മറ്റ് സംസ്ഥാനങ്ങളില്‍ സംവരണ ക്വോട്ട ഇവര്‍ക്ക് ഉന്നയിക്കാനാവില്ല. മറ്റൊരു സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ സംവരണം തേടിയാല്‍ ആ സംസ്ഥാനത്തെ അര്‍ഹതപ്പെട്ട വ്യക്തിയുടെ അവകാശത്തെ ഹനിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

എന്നാല്‍ ജോലിക്കോ മറ്റുമായി കുടിയേറിയ സംസ്ഥാനത്തെ എസ്.സി, എസ്.റ്റി വിഭാഗത്തിന് കീഴിലായി വിജ്ഞാപനം ചെയ്തിട്ടുള്ള സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെടാം.രന്‍ജന്‍ ഗോഗോയ്, എന്‍.വി രാമണാ, ആര്‍.ഭാനുമതി, എം.എം ശാന്തന്‍ഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍ അടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഒരു സമുദായത്തിന് സ്വന്തം സംസ്ഥാനത്തിനകത്ത് സംവരണം ലഭിക്കുന്നത് അവര്‍ക്ക് അവിടെയുള്ള പിന്നാക്കാവസ്ഥ പരിഗണിച്ചാണ്. മറ്റൊരു സംസ്ഥാനത്ത് അതേ സമുദായത്തിന് അത്തരം പിന്നാക്കാവസ്ഥ ഉണ്ടാകണമെന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മറ്റുസംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എട്ടുഹര്‍ജികളാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്.