ദില്ലി: എസ്.എൻ.സി ലാവലിൻ കേസിലെ എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐയും പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസൻ എന്നിവരും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും നൽകിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നു. ഒരേ വസ്തുതയുടെ അടിസ്ഥാനത്തിൽ പരിഗണിച്ച കേസിൽ ഹൈക്കോടതി രണ്ട് തീരുമാനം എടുത്തത് നിയമപരമായി നിലനിൽക്കില്ലെന്നാണ് കസ്തൂരിരംഗ അയ്യരുടെയും ആര്‍.ശിവദാസന്റെയും ഹര്‍ജികളിൽ പറയുന്നത്. അഴിമതി കേസിൽ വിചാരണകൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി നിയമപരമായി തെറ്റാണെന്ന് വി.എം.സുധീരനും ചൂണ്ടിക്കാട്ടുന്നു.