ജീപ്പ് ഡ്രൈവർ അനിൽകുമാറിനെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ ഡേ കെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ച് സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും. ജീപ്പ് ഡ്രൈവർ അനിൽകുമാറിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്താണ് അന്വേഷണം. സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് സ്കൂൾ വാഹനം മറിഞ്ഞതിൽ ഡ്രൈവറുടെ അശ്രദ്ധയും റോഡിന്‍റെ അപകാതയും പ്രശ്നമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥാമിക വിലയിരുത്തൽ. 

സമീപത്തെ വീട്ടിൽ സ്ഥാപിച്ച് സിസിടിവി ക്യാമറയിൽ സ്കൂൾ വാൻ അപകടത്തിൽ പെടുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 90 ഡിഗ്രി വളവുള്ള റോഡിൽ അൽപ്പം വേഗതയിലെത്തിയ വാഹനം പെട്ടെന്ന് വെട്ടിച്ച് പോകുന്നത് കാണാം. ഈ ഘട്ടത്തിലാണ് മുൻഭാഗത്തെ ടയർ തെന്നി റോഡിന് സമാന്തരമായ കുളത്തിലേക്ക് നീങ്ങുന്നത്. വാഹനം ഓടിച്ച ഡ്രൈവർ അനിൽകുമാറിന് ലൈസൻസും വാഹനത്തിന് അടുത്ത രണ്ട് വർഷത്തേക്ക് കൂടി പെർമിറ്റുമുണ്ട്. 

എന്നാൽ സ്കൂൾ വാഹനങ്ങൾക്ക് മോർട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ഫിറ്റ്നസ് സിറ്റിക്കർ വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തിൽ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്ത് വീഴ്ചയായി അന്വേഷ സംഘം വിലയിരുത്തുന്നു. 

അപകടത്തിൽ പരിക്കേറ്റ സ്കൂൾ ജീപ്പ് ഡ്രൈവറാണ് അനിൽകുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മനപൂർവ്വമല്ലാത്ത നരഹത്യക്ക് അനിൽകുമാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അവരെയും പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും. സംഭവത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാറിന് സമർപ്പിക്കും.