സൈക്കിളില്‍ വന്ന പെണ്‍കുട്ടിയെ 7 അംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വലിച്ചിഴച്ച് മറ്റൊരു റോഡില്‍ കൊണ്ടു പോകുകയും വസ്ത്രങ്ങള്‍ അഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. 

ഗയാ: സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ 7 അംഗ സംഘം തടഞ്ഞ് നിര്‍ത്തി വസ്ത്രങ്ങള്‍ അഴിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബീഹാറിലെ ഗയ ജില്ലയിലാണ് നടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സൈക്കിളില്‍ വന്ന പെണ്‍കുട്ടിയെ 7 അംഗ സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വലിച്ചിഴച്ച് മറ്റൊരു റോഡില്‍ കൊണ്ടു പോകുകയും വസ്ത്രങ്ങള്‍ അഴിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കൂട്ടത്തിലുള്ള ഒരാള്‍ പെൺകുട്ടിക്ക് നേരെയുള്ള അക്രമത്തെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അയാളെ തള്ളി നീക്കി മറ്റുള്ളവർ കുട്ടിയെ ഉപദ്രവിക്കുകയാണ് ഉണ്ടായത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാട്‌സാപ്പിലുടെ വീഡിയോ ലഭിച്ച ഉടന്‍ തന്നെ മറ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒരാളെ പിടികൂടുകയുമായിരുന്നുവെന്ന് സഹര്‍സ പൊലീസ് സ്റ്റേഷൻ എസ് പി രാകേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

എന്നാല്‍ പെൺകുട്ടിയെ സമീപിച്ചപ്പോൾ പരാതി നല്‍കാന്‍ താല്‍പര്യം കാണിച്ചില്ലെന്നും തുടര്‍ന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുട്ടിചേർത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾ വര്‍ദ്ധിച്ച് വരുന്നതിന്റെ അടിസ്ഥാനത്തിൽ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പശ്ചാലത്തിലാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.