പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ വെല്‍റ്റെവ്രെഡെ ഗെയിം ലോഡ്ജ് സന്ദര്‍ശിക്കുന്നതിനിടെയാണ് രാജ്യാന്തര റഗ്ബി താരം സ്‌കോട്ട് ബാള്‍ഡ്‌വിനും സഹപ്രവര്‍ത്തകരും സിംഹപരിപാലന കേന്ദ്രം സന്ദര്‍ശിച്ചത്. സന്ദര്‍ശകരോട് സനേഹം പാലിച്ച് ഇരുമ്പ് വേലിക്ക് സമീപത്ത് അലസമായി കിടന്നിരുന്ന സിംഹങ്ങളെ കണ്ടപ്പോള്‍ ഏതൊരാളെപ്പോലെയും സ്‌കോട്ടിനും കൗതുകമായി.

തന്‍റെ മുന്നില്‍ കിടന്നിരുന്ന സിംഹത്തെ ലാളിക്കാന്‍ തലയില്‍ തലോടിയ സ്‌കോട്ടിനു നേര്‍ക്ക് സിംഹം തിരിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. തലോടിയ കൈപിടിച്ച് ആഞ്ഞൊരു കടിയാണ് ആ സിംഹം തിരിച്ചുകൊടുത്തത്. അപ്രതീക്ഷിതമായി കിട്ടിയ കടിയുടെ വേദനയില്‍ സ്‌കോട്ട് അലറി കരഞ്ഞു. ഒരു വിധത്തില്‍ സിംഹത്തിന്റെ വായില്‍ നിന്ന് കൈ ഊരിയെടുത്തു. കാര്യമായ പരുക്കില്ലെങ്കിലും രണ്ട് തുന്നലുകള്‍ വേണ്ടിവന്നു.

സിംഹത്തെ കളിപ്പിച്ചതിന്‍റെ പേരില്‍ സ്‌കോട്ടിന് നഷ്ടമായതാകട്ടെ അടുത്ത മത്സരവുമാണ്. തന്റെ ആരാധകരെ നിരാശരാക്കിയതില്‍ സ്‌കോട്ട് പിന്നീട് ട്വിറ്റിലൂടെ മാപ്പുപറഞ്ഞു. സിംഹത്തിന്റെ ആക്രമണരംഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.