തിരൂരില്‍ മണ്ണിടിഞ്ഞ് താഴ്ന്ന റോഡില്‍ റോഡില്‍ കുഴി രൂപപ്പെട്ടു. പൈപ്പ് പൊട്ടി വെള്ളം ഇറങ്ങിയതാണ് കാരണം. റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം. അറ്റകുറ്റപണി നടത്തി ഉടൻ പരിഹരിക്കുമെന്ന് അധികൃതര്‍.

മലപ്പുറം: തിരൂരില്‍ മണ്ണിടിഞ്ഞ് താഴ്ന്ന റോഡില്‍ വൻ കുഴി രൂപപ്പെട്ടു. റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് റോഡില്‍ കുഴി രൂപപെട്ടത്. തിരൂര്‍-താനൂര്‍ റോഡില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം തത്ക്കാലത്തേക്ക് തടഞ്ഞു.

രാവിലെ പതിനൊന്നുമണിയോടെയാണ് റോഡരികില്‍ വലിയ കുഴി രൂപപെട്ടത്. ഉയര്‍ന്ന റോഡില്‍ മണ്ണിടിഞ്ഞ് കുഴി രൂപപെട്ടതോടെ പെട്ടന്ന് തന്നെ ഇതുവഴിയുള്ള വാഹന ഗതാഗതം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുടിവള്ള പൈപ്പ് പൊട്ടി വെള്ളം ഇറങ്ങിയാണ് കുഴി രൂപപെട്ടതെന്ന് കണ്ടെത്തി. കുറച്ചു ദിവസങ്ങളായി നേരിയതോതില്‍ റോഡില്‍ ഒരു വിള്ളലുണ്ടായിരുന്നു.

ഒരു മണിക്കൂറോളം തിരൂര്‍ - താനൂര്‍ റോഡില്‍ ഗാതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. പിന്നീട് ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി. വലിയ വാഹനങ്ങള്‍ റോഡ് തിരിച്ചു വിടുകയാണ്. പൈപ്പ് ചോര്‍ച്ച അടച്ച് കുഴി നികത്തി റോഡ് പൂര്‍ണ്ണമായും ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.