തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ഇന്നു സൂക്ഷ്മ പരിശോധന. ആകെ 1647 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്.

രാവിലെ 10 മുതല്‍ അതാതു റിട്ടേണിങ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണു സൂക്ഷ്മ പരിശോധന നടക്കുക. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ബിരുദമാണു വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ പത്രികയില്‍ പ്ലസ്ടുവാണു വിദ്യാഭ്യാസ യോഗ്യതയെന്നു രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ ഇതു സംബന്ധിച്ചു പരാതികളുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ റിട്ടേണിങ് ഓഫിസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ കെ.ബി. ഗണേഷ് കുമാര്‍ നാമനിര്‍ദേശയ്ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു ചില അവ്യക്തതകള്‍ നിലനിര്‍ക്കുന്നുണ്ട്.

ഓരോ ജില്ലകളിലും സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം
തിരുവനന്തപുരം164
കൊല്ലം115
പത്തനംതിട്ട55
ആലപ്പുഴ98
കോട്ടയം104
ഇടുക്കി61
എറണാകുളം187
തൃശൂര്‍135
പാലക്കാട്128
മലപ്പുറം204
കോഴിക്കോട്168
വയനാട്41
കണ്ണൂര്‍127
കാസര്‍കോഡ്60

തിങ്കളാഴ്ച വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടിരുന്നത്.