സ്കൂള്‍ നാടകത്തിനെതിരെ പ്രതിഷേധം; ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് എസ്ഡിപിഐ
മുസ്ലീം പള്ളിയിൽ ബാങ്ക്‍വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നാണ് ആക്ഷേപം. മേമുണ്ട ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കിതാബ് എന്ന നാടകമാണ് വിവാദമായിരിക്കുന്നത്.
മുസ്ലീം പള്ളിയിൽ ബാങ്ക്‍വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. നാടകത്തിന്‍റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്കൂളിലേക്ക് യൂത്ത്‍ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.
എസ്എഫ്ഐ പ്രവർത്തകരായ 2 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അതേസമയം വിവാദങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇസ്ലാംമത വിരുദ്ധമായി നാടകത്തിൽ ഒന്നുമില്ലെന്നും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വിദ്യാഭ്യാസവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.