ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കവർച്ചക്കായി പണിതത് 1600 അടി നീളത്തില്‍ തുരങ്കം
ബ്രസീല്‍: ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കവർച്ച ലക്ഷ്യമിട്ട് തുരങ്കം നിർമിച്ച 16 അംഗസംഘത്തെ പൊലീസ് പിടികൂടി. ബ്രസീലിലെ സാവോപോളോയിൽ ബാങ്ക് ഒാഫ് ബ്രസീലിൽ നിന്ന് കവർച്ച നടത്താൻ നാല് മാസം സമയമെടുത്ത് തുരങ്കം പണിത സംഘമാണ് കവർച്ചക്ക് മുമ്പെ പിടിയിലായത്. 1600 അടി നീളത്തിലാണ് കവർച്ചാ സംഘം തുരങ്കം നിർമിച്ചത്. 317 മില്യൺ ഡോളർ കവർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ് സംഘം തുരങ്കം പണിതത്.
തുരങ്ക നിർമാണം പൂർത്തിയായ ഉടനായിരുന്നു ഇവർ പിടിയിലായത്. 1.27 മില്യൺ ഡോളർ ചെലവിട്ടാണ് തുരങ്കം പണിതതെന്ന് അന്വേഷണം നടത്തുന്ന ഫാബിയോ പിനേറോ ലോപസ് പറഞ്ഞു. ബാങ്കിന് പരിസരത്ത് വീട് വാടകക്കെടുത്ത് അവിടെ നിന്നാണ് തുരങ്കം പണിതത്. ഇവിടെ നിന്ന് ഭക്ഷണവും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിലെ ഒാരോരുത്തരും 6340 ഡോളർ നിക്ഷേപിച്ചാണ് വൻ കവർച്ചാ പദ്ധതി ആസൂത്രണം ചെയ്തത്. ബ്രസീൽ കറൻസിയായ ഒരു ബില്യൺ റീൽ (317 മില്യൺ ഡോളർ) കവർച്ച് ലക്ഷ്യമിട്ടായിരുന്നു പദ്ധതി. സംഘത്തെ രണ്ട് മാസത്തോളം നിരീക്ഷിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.