കെട്ടിപ്പിടിച്ചും ചുംബിച്ചും 'രോഗശാന്തി'; ആള്‍ദൈവം അറസ്റ്റില്‍
ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനായിരുന്നു മിക്ക സ്ത്രീകളും ഇയാളെ സമീപിച്ചിരുന്നത്. എന്നാല്‍ രോഗശാന്തിക്കായി അതിമാനുഷിക ശക്തിയുള്ള തന്റെ ചുണ്ടില്‍ നിന്ന് ചുംബനം വാങ്ങുകയും കെട്ടിപ്പിടിക്കുകയും ചെയ്യണമെന്നായിരുന്നു ഇയാളുടെ നിർദേശം
അസം: രോഗശാന്തിക്കായി സ്ത്രീകളുള്‍പ്പെടെയുള്ളവരെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ആള്‍ദൈവം അറസ്റ്റില്‍. അസമിലെ മൊറിഗാവോനിലാണ് രാം പ്രകാശ് ചൗഹാന്‍ എന്ന ആള്‍ദൈവം അറസ്റ്റിലായത്.
സ്വയം ബാബയാണെന്ന് അവകാശപ്പെട്ടായിരുന്നു രാം പ്രകാശ് ഗ്രാമത്തില്‍ താമസിച്ചിരുന്നത്. മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് ഇയാള്‍ പല തരത്തിലുള്ള ചികിത്സയും നല്‍കി. ഇതിനിടെയാണ് ഗ്രാമത്തിലെ ചില സ്ത്രീകളെ ഇയാള്‍ ശാരീരികമായി ചൂഷണം ചെയ്ത് തുടങ്ങിയത്.
ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മാറ്റാന്‍ വഴികളന്വേഷിച്ചെത്തിയ പല സ്ത്രീകളോടും, മനശ്ശാന്തി കിട്ടാന്‍ അമാനുഷിക ശക്തിയുള്ള തന്റെ ചുണ്ടില്‍ നിന്ന് മാന്ത്രിക ചുംബനം വാങ്ങണമെന്നും കെട്ടിപ്പിടിക്കണമെന്നുമൊക്കെ ഇയാള്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് സ്വയം പ്രഖ്യാപിത 'ബാബ' പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
എന്നാല്‍ രാം പ്രകാശിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബം ഇപ്പോഴും ഇയാള്‍ ആള്‍ദൈവം തന്നെയാണെന്നാണ് വാദിക്കുന്നത്.