സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.എ ക്വാട്ട ഫീസ് 20 ലക്ഷം രൂപയാക്കി
- അഞ്ച് ലക്ഷം രൂപ കോർപ്പസ് ഫണ്ടിലേക്ക് മാറ്റും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.എ ക്വാട്ട ഫീസ് 20 ലക്ഷം രൂപയാക്കി നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ അധ്യയന വർഷത്തിലും (2017018) അടുത്ത അധ്യയന വർഷവും (2018-19) 20 ലക്ഷം രൂപയായിരിക്കും എൻ.ആർ.ഐ ഫീസ്.
ഇതിൽ അഞ്ച് ലക്ഷം രൂപ ബി.പി.എൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനുള്ള കോർപ്പസ് ഫണ്ടിലേക്ക് മാറ്റും. കൃസ്ത്യൻ മെഡിക്കൽ കോളജുകളായ അമല, ജൂബിലി, മലങ്കര, പുഷ്പഗിരി മെഡിക്കൽ കോളജുകളിൽ ഈ വർഷം എൻ.ആർ.ഐ ഫീസ് 18 ലക്ഷവും അടുത്ത വർഷം 20 ലക്ഷം രൂപയുമായിരിക്കും. ഈ തുകയിൽ നിന്നും അഞ്ച് ലക്ഷം രൂപ സ്കോളർഷിപ്പിനുള്ള കോർപ്പസ് ഫണ്ടിലേക്ക് മാറ്റും.
ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്‍റെ അന്തിമ വിധിക്ക് വിധേയമായിട്ടാണ് ഫീസ് നിശ്ചയിച്ചത്. പരിയാരം ഒഴികെയുള്ള മറ്റ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയം കഴിഞ്ഞ ദിവസം ഫീ റഗുലേറ്ററി കമ്മിറ്റി പൂർത്തിയാക്കിയിരുന്നു.