മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു.63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. പുനഃസംഘടനയില്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2011 ജൂലൈയില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍നിന്നു രാജിവച്ചു. 

തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളായ ദമന്‍ ദിയു, ദാദ്രനഗര്‍ ഹവേലി മേഖലകളുടെയും ചുമതല വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്നു അദ്ദേഹം.2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ എല്ലാ പദവികളും അദ്ദേഹം രാജിവച്ചു. ഭാര്യ: മഹരൂഖ് ഗുരുദാസ് കാമത്ത്. മകന്‍: ഡോ. സുനില്‍ കാമത്ത്.