കള്ളനോട്ട് കേസ്: സീരിയല്‍ നടിയും സഹോദരിയും ജാമ്യം തേടി
- നടി സൂര്യ, സഹോദരി ശ്രുതി എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
കൊല്ലം: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടിയും സഹോദരിയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സീരിയൽ നടി സൂര്യ, സഹോദരി ശ്രുതി എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പ്രതിയായ അമ്മ രമാദേവി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
ഇടുക്കി അണക്കരയിൽ നിന്ന് കള്ളനോട്ടുമായി അറസ്റ്റിലായവരിൽ നിന്നാണ് സീരിയൽ നടിയിലേക്കും കുടുംബത്തിലേക്കും അന്വേഷണം നീണ്ടത്. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട് പരിശോധിച്ചപ്പോൾ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രസാമഗ്രികളും പിടിച്ചെടുത്തിരുന്നു. വീടിന്‍റെ മുകളിലത്തെ നിലയിലാണ് നോട്ടടിച്ചിരുന്നത്. 500, 200 നോട്ടുകള്‍ അച്ചടിക്കാനുള്ള കടലാസ്, കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.
പ്രതികൾ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവർക്ക് ചില സിനിമാ നിർമാതാക്കളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ നിർമാണ രംഗത്ത് കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കും. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ കൊല്ലത്തെ വീട്ടില്‍ വ്യാജനോട്ടടി പുരോഗമിക്കുകയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കുമ്പോള്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നതായിരുന്നു ഇടനിലക്കാരുമായുണ്ടായിരുന്ന വ്യവസ്ഥ. സംഘത്തില്‍ പത്തിലധികം പേരുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.