ഖത്തറിലെ റാസ് ലഫാൻ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ എനർജി സിഇഒയും ഖത്തർ ഊർജ്ജ സഹമന്ത്രിയുമായ സഅദ് ഷരീദ അൽ കാബി. ഖത്തർ എനർജി സിഇഒ പരിക്കേറ്റവരെ സന്ദർശിക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദോഹ: ഖത്തറിലെ റാസ് ലഫാൻ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഖത്തർ എനർജി സിഇഒയും ഖത്തർ ഊർജ്ജ സഹമന്ത്രിയുമായ സഅദ് ഷരീദ അൽ കാബി. രണ്ട് ആശുപത്രികളിലായി ഇന്ത്യക്കാരുൾപ്പടെ 66 പേരാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർക്കായി, ഖത്തറിലെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. സന്ദർശനത്തിന് അംബാസഡർ നന്ദി അറിയിച്ചു.
ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുനാണ് മരിച്ചത്. 29 വയസ്സായിരുന്നു. പ്ലാന്റ് സൂപ്പർവൈസറായിരുന്നു അർജുൻ. മരണവിവരം കന്പനി കുടുംബത്തെ അറിയിച്ചു. അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് വൻ സ്ഫോടനം ഉണ്ടായത്. റാസ് ലഫാനിലെ തങ്ങളുടെ വാതക വിതരണ കേന്ദ്രത്തിലുണ്ടായ വ്യവസായ അപകടത്തിൽ 13 പേർ മരണപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി സ്ഥിരീകരിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു. പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനിടയിലാണ് ഉഗ്രസ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.


