രാവിലെ 6.30 ന് ജോലിക്ക് കയറും 12 മണിയോടെ പണിതീര്‍ത്ത് കോര്‍പ്പറേഷന്‍റെ ഓഫീസിലെത്തും കൂലികിട്ടാനായുള്ള സമരത്തിനാണ് കോര്‍പ്പറേഷന്‍  ഓഫീസിലേക്ക് പോവുന്നത്

തൃശൂര്‍:തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും വൃത്തിയാക്കുന്ന സേവനശ്രീ പ്രവര്‍ത്തകര്‍ക്ക് കോര്‍പ്പറേഷനു മുന്നില്‍ മറ്റൊരു ജോലി കൂടിയുണ്ട്. കൂലികിട്ടാനുളള മുദ്രാവാക്യംവിളി. പുലര്‍ച്ചെ മുതല്‍ ജോലി ചെയ്ത ശേഷമാണ് ഇവര്‍ സമരത്തിനായി ഇറങ്ങുന്നത്. കൂലികിട്ടുന്നില്ലെങ്കിലും പണിമുടക്കി 
പ്രതിഷേധിക്കാൻ തയ്യാറല്ലാ ഇവര്‍. പുലര്‍ച്ചെ 6.30ക്ക് തുടങ്ങുന്നതാണ് ഇവരുടെ ജോലി. തേക്കിൻകാട് മൈതാനത്തിലെ പുല്ലുവെട്ടലും മാലിന്യം നീക്കലുമെല്ലാം ഇവരുടെ ചുമതലയാണ്. 12 മണിയോടെ പണി തീര്‍ത്ത് ഇവര്‍ നേരെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇറങ്ങും. കൂലിവാങ്ങാനല്ല, കൂലികിട്ടാനായുള്ള സമരത്തിനായാണ് ഈ പോക്ക്.

കുടുംബശ്രീയുടെ ഭാഗമായി 2005ല്‍ തുടങ്ങിയതാണ് 50 പേരടങ്ങിയ സേവനശ്രീ. ഇതില്‍ തേക്കിൻകാട് വൃത്തിയാക്കുന്നവര്‍ക്ക് ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലാണ് ശമ്പളം നല്‍കുന്നത്. ഡിടിപിസിയില്‍ നിന്ന് ശമ്പളം കിട്ടാൻ കോര്‍പ്പറേഷന്‍ ബില്ല് നല്‍കണം. ഇതു മുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി.
ഇതൊക്കെയാണെങ്കിലും പണിമുടക്കി സമരം നടത്തുന്നതിനോട് ഇവര്‍ക്ക് യോജിപ്പില്ല. എന്നാല്‍ ചില സാങ്കേതികകാരണങ്ങളാലാണ് ബില്ല് മാറാൻ വൈകുന്നതെന്നാണ് കോര്‍പ്പറേഷൻറെ വിശദീകരണം