സൗദിയിൽ നിയമം ലംഘിച്ചാല്‍ ക്ലിനിക്കുകൾക്കും ലാബുകൾക്കും ഇനി കനത്ത പിഴ
ലൈസൻസ് ഇല്ലാതെ തുറക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും ആറു മാസം മുതൽ രണ്ടു വർഷം വരെ ലൈസൻസ് നിഷേധിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമാവലി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അംഗീകരിച്ചു.
ജിദ്ദ: സൗദിയിൽ നിയമം ലംഘിക്കുന്ന ക്ലിനിക്കുകൾക്കും ലാബുകൾക്കും കനത്ത പിഴ ചുമത്തും. നിയമ ലംഘനം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമാവലി മൂന്നുമാസത്തിനു ശേഷം നിലവിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലൈസൻസ് ഇല്ലാതെ തുറക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും ആറു മാസം മുതൽ രണ്ടു വർഷം വരെ ലൈസൻസ് നിഷേധിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമാവലി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അംഗീകരിച്ചു. ലൈസൻസ് ഇല്ലാതെ തുറക്കുന്ന ആശുപത്രികൾക്ക് ഒരു ലക്ഷം മുതൽ നാല് ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ക്ലിനിക്കുകൾക്കും ഏകദിന ശസ്‌ത്രക്രിയ സെന്ററുകൾക്കും 50,000 റിയാൽ മുതൽ ഒന്നര ലക്ഷം റിയാൽ വരെയാണ് പിഴ. എന്നാൽ ലാബുകൾക്കും എക്സ് റേ സെന്ററുകൾക്കും 30,00 മുതൽ ഒരുലക്ഷം റിയാൽ വരെയാണ് പിഴ ഈടാക്കുക. മുഴുവൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും സേവന നിരക്കുകൾ നിശ്ചയിച്ചു ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിരിക്കണമെന്നും പുതിയ നിയമാവലിയിൽ പറയുന്നു. മാത്രമല്ല മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഈ നിരക്കുകളിൽ ഭേദഗതി വരുത്താനും പാടില്ല.