കേരളത്തിലേക്ക് വിവിധ പച്ചക്കറികള്‍ എത്തിക്കുന്ന കര്‍ഷകരോട് വിളകളില്‍ അടിക്കുന്ന മരുന്നേതെന്നു ചോദിച്ചപ്പോള്‍ കര്‍ഷകര്‍ കാണിച്ചു തന്നത് കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും നിരോധിച്ച മാരക കീടനാശിനികളായിരുന്നു. വിദേശരാജ്യങ്ങളെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പെ അകറ്റിയ കീടനാശിനിയില്‍ അടങ്ങിയിരിക്കുന്നത് മോണോക്രോട്ടോപ്പോസ് എന്ന മാരകവിഷമാണ്. 2013ല്‍ ബീഹാറിലെ സരണ്‍ ജില്ലയില്‍ ഉച്ചഭക്ഷത്തിനോപ്പം കഴിച്ച സോയബീനിലുടെ ഈ വിഷാശം 23 കുട്ടികളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ഇത്ര മാരകമായ വിഷം കര്‍ണാടകയിലെ പാടങ്ങളില്‍ എല്ലാ പച്ചകറികള്‍ക്കും ഉപയോഗിക്കുന്നെന്നത് പകല്‍ പോലെ വ്യക്തം. വിളവെടുക്കുന്നതിനു തൊട്ടു മുമ്പുവരെ ഈ മരുന്ന് അടിക്കാറുണ്ട്.

വിഷമടിക്കുന്ന പച്ചകറി കേരള വിപണിയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ഇവിടുത്തുകാര്‍ക്കുവേണ്ടി വിഷമടിക്കാത്ത നല്ല പച്ചക്കറി വേറെ കൃഷിചെയ്യും. കേരളത്തില്‍ നിന്ന് ആളുകള്‍ നേരിട്ടുവന്ന് പച്ചക്കറികള്‍ വാങ്ങുമെന്നും ദിവസവും 100ലധികം വണ്ടികള്‍ വരാറുണ്ടെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്യാന്‍സറും കരള്‍ രോഗങ്ങളുമടക്കം മരണം വരെ വരുത്താവുന്ന 18 ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുമെന്ന പഠനം തെളിയിച്ച മറ്റൊരു കളനാശിനിയാണ് ഈ കൃഷിയിടങ്ങളിലെ മറ്റൊരു സ്ഥിരം സാന്നിദ്ധ്യം. ഇതടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കള നശിക്കും. വിഷം മണ്ണില്‍ നിലനിന്ന് വിളയിലൂടെ മനുഷ്യനിലെത്തും. എന്നാലിതൊന്നും ഇവര്‍ കാര്യമാക്കാറില്ല. മരുന്നടിച്ചാല്‍ പിന്നെ കീടങ്ങളൊന്നും ആ പ്രദേശത്തെ വരില്ലെന്നും മറ്റ് മരുന്നുകളെക്കാള്‍ നല്ലത് ഇതാണെന്നുമാണ് കര്‍ഷകരുടെ വാദം. കൃഷി തുടങ്ങുമ്പോള്‍ മുതല്‍ വിളവെടുക്കുന്നത് വരെ പത്തിലധികം മാരക കീടനാശിനികള്‍ പ്രയോഗിക്കാറുണ്ടെന്നും കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നു.