ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ മയക്കുമരുന്ന്‌ പെണ്‍വാണിഭ സംഘം പിടിയില്‍. എക്‌സൈസ്‌ സംഘം നടത്തിയ റെയ്‌ഡിലാണ് സംഘം പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കാന്‍ നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്ന്‌ കഞ്ചാവും മയക്കു മരുന്നും പിടിച്ചെടുത്തു. ക്യാമറകളുപയോഗിച്ച്‌ വിദ്യാര്‍ത്ഥികളുടെ അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച്‌ ബ്ലാക്ക്‌മെയിലിംഗ്‌ നടത്തിയതായും സംശയമുണ്ട്‌.

എക്‌സൈസിന്‌ ലഭിച്ച രഹസ്യവിവരത്തേത്തുടര്‍ന്ന്‌ കൊമ്മാടിയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ ആലപ്പുഴയിലെ മയക്കുമരുന്ന്‌- സെക്‌സ്‌ മാഫിയയുടെ വ്യാപ്‌തി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്‌. ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ പേരുവച്ചായിരുന്നു അനാശാസ്യകേന്ദ്രം നടത്തിവന്നത്‌. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പുന്നമട സ്വദേശി ബിനോയിയെ എക്‌സൈസ്‌ കസ്‌റ്റഡിയിലെടുത്തു. ഇടപാടുകാരായ ആറുപേരും പിടിയിലായി. മയക്കുമരുന്നു കുത്തിവെയ്‌ക്കുന്നതിനുള്ള സിറിഞ്ചുകള്‍. ആംപ്യൂളുകള്‍, ചെറുപൊതികളിലാക്കിയ കഞ്ചാവ്‌, ഗര്‍ഭ നിരോധന ഉറകള്‍,ഗുളികകള്‍ എന്നിവയും വീട്ടില്‍ നിന്ന്‌ കണ്ടെത്തിയവയില്‍ പെടുന്നു. കേന്ദ്രത്തിന്‌ നൂറുമീറ്ററടുത്ത്‌ പട്ടണത്തിലെ പ്രമുഖ വിദ്യാലയം സ്ഥിതി ചെയ്യുന്നുണ്ട്‌. ഇവിടുത്തെ വിദ്യാര്‍ത്ഥികളെ ബിനോയി വലയില്‍ വീഴ്‌ത്തിയതായാണ്‌ സംശയം. കേളേജ്‌ വിദ്യാര്‍ത്ഥികളും കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍കരാണെന്നാണ്‌ സൂചന ലഭിച്ചിരിക്കുന്നത്‌. ഗര്‍ഭ നിരോധന ഉറകള്‍ക്കൊപ്പം ഗുളികകള്‍കൂടി കണ്ടെത്തിയതിനാല്‍ ഇവിടെ പെണ്‍കുട്ടികളും എത്തിയിരുന്നതായാണ്‌ പ്രാഥമിക നിഗമനം.


വീടിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി രഹസ്യക്യാമറകളും എക്‌സൈസ്‌ കണ്ടെടുത്തിട്ടുണ്ട്‌. വിദ്യാര്‍ത്ഥികളെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടുന്നതിനുള്ള ശ്രമങ്ങളാണ്‌ ഇതിനു പിന്നിലെന്നാണ്‌ സൂചന. നേരത്തെയും സമാനമായ കേസുകളില്‍ ബിനോയ്‌ പ്രതിയാണ്‌. കേന്ദ്രത്തിന്‍റെ നടത്തിപ്പിന്‌ പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്‌