വീട്ടമ്മക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ ആക്രമണ രീതി കാരണം ഓൺലൈനിലെ സ്ത്രീപക്ഷ നിലപാട് സഹായം വാഗ്ദാനവുമായി എത്തിയവരും ഭീഷണിപ്പെടുത്തി പരാതിയുമായി അരൂർ സ്വദേശിയായ വീട്ടമ്മ വ്യാജ മേൽവിലാസമായതിനാൽ സമയമെടുക്കുമെന്ന് പൊലീസ്

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിൽ ഉൾപ്പടെ സ്ത്രീപക്ഷ നിലപാടെടുത്തതിന്‍റെ പേരിൽ മാസങ്ങളായി സൈബർ ആക്രമണത്തിന് വിധേയയായി അരൂർ സ്വദേശിയായ വീട്ടമ്മ. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു, ചിത്രങ്ങൾ മോർഫ് ചെയ്തുമാണ് ഇവരെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ ആക്രമിക്കുന്നത്. പൊലീസ് നടപടിയെക്കാൾ വേഗത്തിൽ സഹായം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ഗ്രൂപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളും ഞെട്ടിപ്പിക്കുന്നതാണ്.

നെഞ്ച് തകർന്നാണ് സ്കൂൾ തുറന്ന ദിവസം 13 വയസ്സുള്ള മകൻ തിരികെ എത്തിയത്. മകന്‍റെ ഒപ്പമുള്ള ചിത്രങ്ങൾ അശ്ലീല കുറിപ്പുകളോടെ ഫേസ്ബുക്കിൽ പ്രചരിക്കുന്നു. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളിലും ബന്ധുക്കളുടെയും, മകന്‍റെ കൂട്ടുകാരുടെയും അധ്യാപകരുടെയുമടക്കം ടൈം ലൈനിലേക്ക് ചിത്രങ്ങൾ എവിടെ നിന്നോ ടാഗ് ചെയ്യുന്നു. അന്വേഷിച്ചപ്പോൾ ശ്യാം ശ്യാം എന്ന വ്യാജ ഐഡിയിൽ നിന്നെന്ന് വ്യക്തമായി. 

മാനസികമായി തകർന്ന വീട്ടമ്മ പരിഭ്രാന്തയായി. അപ്രതീക്ഷിതമായിട്ടാണ് സഹായ വാഗ്ദാനവുമായി സ്ത്രീയുടെ പേരിൽ സന്ദേശമെത്തിയത്. അനോണിമസ് കേരള സൈബർ ഹാക്കേഴ്സിൽ അംഗമായാൽ സൈബർ ലോകത്ത് പ്രചരിക്കുന്ന അശ്ലീല ചിത്രം ഒഴിവാക്കാം. പക്ഷേ അബദ്ധം പിന്നീടാണ് തിരിച്ചറിഞ്ഞത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ തന്നെയാണ് സഹായ വാഗ്ദാനവുമായി എത്തിയത്. അധികം വൈകാതെ ഭീഷണിയെത്തി.

അവരുടെ കൂടെ കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടലില്‍ ചെല്ലണമെന്നതടക്കമുള്ളവയായിരുന്നു ആവശ്യം. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ആലപ്പുഴ അരൂരിലുള്ള ഈ വീട്ടമ്മ. വ്യാജ വിലാസമായതിനാൽ പ്രതികളെ കണ്ടെത്താൻ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ സൈബർ ലോകത്തെ കള്ളപ്രചാരണത്തിന് ഇപ്പോഴും ഒടുക്കമില്ല.