തൃശൂര്‍: പന്ത്രണ്ട് വയസ്സുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു മുപ്പതു വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2015സെപ്റ്റംബറിലാണ് പന്ത്രണ്ട് വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിനിരയാത്. കേസിലെ പ്രതിയായ കാണിപ്പയ്യൂര്‍ സ്വദേശി വേലപ്പ(68)നെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്ക് വിവിധ വകുപ്പുകളിലായി 30 വര്‍ഷം കഠിന തടവാണ് തൃശൂര്‍ ഒന്നാം അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. പ്രതി മുപ്പതിനായിരം രൂപ പിഴ നല്‍കാനും കോടതി ഉത്തരവിട്ടു. ഇരയായ കുട്ടിയ്ക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണെമന്നും കോടതി നിര്‍ദ്ദേശിച്ചു.

വേലപ്പന്‍ കുട്ടിയെ പീഡിപ്പിച്ച വിവരം സ്കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. മെഡിക്കല്‍ പരിശോധനയിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. നാലുമാസത്തിനുള്ളില്‍ രഹസ്യ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞു എന്ന പ്രത്യേകതയും കേസിനുണ്ട്.