പ്രണയം നിലനില്‍ക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമല്ല

പനാജി: പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി. രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനികില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവബെഞ്ചിന്റെ വിധി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിയ്ക്ക് ഏഴ് വര്‍ഷം തടവും 10000 രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 

2013ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് യോഗേഷ് യുവതിയെ തന്റെ വീട്ടില്‍ കൊണ്ടുപോകുകയും ബന്ധുക്കളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബം വീട്ടിലില്ലാത്ത ഒരു രാത്രി ഇരുവരും വീട്ടില്‍ ഒരുമിച്ച് താമസിക്കയും ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആ രാത്രിയ്ര്ക്ക് ശേഷം വീണ്ടും ഇരുവരും തമ്മില്‍ കാണുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് യുവതി താഴ്ന്ന ജാതിയില്‍പ്പെട്ടവളാണെന്ന് കാണിച്ച് വിവഹം കഴിക്കുന്നതില്‍നിന്ന് യോഗേഷ് പിന്മാറി. തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ടുമാത്രമല്ല, ഇരുവര്‍ക്കുമിടയില്‍ പ്രണയം നിലനിന്നിരുന്നുവെന്നതും ലൈംഗിക ബന്ധത്തിന് കാരണമായിരുന്നുവെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. യോഗേഷ് മാനസ്സിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗോവയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മനസ്സിലാക്കിയ യുവതി പരാതി പിന്‍വലിച്ചിരുന്നു. ഇത് ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രണയം കൊണ്ടാണെന്നും കോടതി പറഞ്ഞു.