എസ്എഫ്ഐ വൃക്ഷ തൈ നടുന്നതിനെതിരെ ആക്രോശിച്ച് എബിവിപി പ്രവര്‍ത്തകര്‍; ഒറ്റക്ക് നേരിട്ട് വനിതാ സഖാവ്
- എബിവിപിക്ക് മുൻതുക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളേജിലാണ് സംഭവം
തൃശൂര്‍: പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈ നടാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ചും ആക്രമിക്കാന്‍ ശ്രമിച്ചും എബിവിപി പ്രവര്‍ത്തകര്‍ . എബിവിപി പ്രവര്‍ത്തകരോട് ഒറ്റയ്ക്ക് വാക്ക്പോരില്‍ ഏര്‍പ്പെടുന്ന വനിതാ നേതാവിന്റെ വീഡിയോ വൈറലാകുന്നു. എബിവിപിക്ക് മുൻതുക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളേജിലാണ് സംഭവം.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജ് ക്യാംപസില്‍ വൃക്ഷ തൈ നടാനായിരുന്നു എസ്എഫ്ഐയുടെ പരിപാടി. വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്ഐക്കാരെയാണ് എബിവിപിക്കാർ തടഞ്ഞു. എസ്എഫ്ഐ പ്രവർത്തക സരിത എബിവിപിക്കാരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേർപ്പെടുന്ന വീഡിയോയാണ് ബാബു എം. പാലിശേരി പങ്കുവച്ചിരിക്കുന്നത്.
കോളേജ് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയുള്ള പരിപാടിയാണ് എന്ന വാദമൊന്നും കേള്‍ക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. പ്രകോപിതരായി സരിതയ്ക്കു നേരെ ഒരുകൂട്ടം വിദ്യാർഥികൾ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എസ്എഫ്ഐയുടെ പരിപാടി എബിവിപിയല്ല നിശ്ചയിക്കുന്നതെന്ന് സരിത പറയുന്നതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി നേതാവ് സരിതയ്ക്ക് നേരെ വരുന്നതും മറ്റുള്ളവര്‍ പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പെൺകുട്ടികളോട് മോശമായ പെരുമാറുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടികളടക്കമുള്ളവർക്ക് സംരക്ഷണം നൽകണമെന്നും പോലിസ് അധികാരികളോട് ആവശ്യപ്പെട്ടു കൊണ്ടാണ് വീഡിയോ ബാബു എം പാലിശേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.