തൃശൂര്‍: കോര്‍പറേഷന്‍ ഭരണത്തിലെ സംഗതി എന്തൊക്കെയായാലും ഇനി തൃശൂരിന്റെ ചന്തം കൂടും. ശക്തന്‍ സ്റ്റാന്റിന് സമീപം അതിവേഗത്തില്‍ നടക്കുന്ന റോഡ് നവീകരണം സിപിഎം സമ്മേളനത്തിന് മുമ്പ് തീരുമെന്ന് ഉറപ്പായി. പിന്നീട് ശക്തന്‍ നഗറിലൊരു ആകാശനടപ്പാലം ഉയരും. ജനത്തിരക്കേറിയ ഇവിടെ റോഡ് മുറിച്ചുകടക്കുക അത്ര എളപ്പമായിരുന്നില്ല. 

അപകടമില്ലാതെ നടന്ന് പോകാന്‍ ആകാശപ്പാത നിര്‍മാണം പണ്ടത്തെ പോലെ പ്രഖ്യാപനമല്ലെന്നതാണ് ആശ്വാസം. അമൃതം പദ്ധതിയാണ് കോര്‍പറേഷന് തുണ. കൂടാതെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്താല്‍ വടക്കേ ബസ് സ്റ്റാന്റ് ഹൈടെക് ആവുകയാണ്. അവിടെയും ആകാശനടപ്പാത ഉണ്ടാകും. കേന്ദ്ര പദ്ധതിയായ അമൃതം പദ്ധതിയിലൂടെ 269 കോടി ചിലവിട്ടാണ് നഗരത്തിന്റെ മുഖം മാറുന്നത്. വികസന പദ്ധതികള്‍ കൗണ്‍സിലിന്റെ അംഗീകാരം ഇതിനകം നേടിക്കഴിഞ്ഞു. ഭരണാനുമതിക്കായിയെത്തിയ 39 പദ്ധതികളുടെ വിശദീകരണം ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ തന്നെ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അവതരിപ്പിച്ചു. ടെണ്ടര്‍ നടപടിയിലേക്ക് കടക്കുകയാണിപ്പോള്‍. 

ജലവിതരണം, സിവറേജ് ആന്‍ഡ്, സെപ്‌റ്റേജ് മാനേജ്‌മെന്റ്, മഴവെള്ളകാനകള്‍ നിര്‍മാണം, യാത്രാസൗകര്യങ്ങള്‍, ഹരിത ഇടങ്ങളും പാര്‍ക്കും തുടങ്ങി അഞ്ച് മേഖലകളിലായാണ് പദ്ധതികള്‍. ഈ പദ്ധതികളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കൗണ്‍സില്‍ അംഗീകരിച്ചു. വിശദീകരണവും പ്രദര്‍ശനവും അംഗങ്ങള്‍ക്കായി നടന്നു. ശക്തന്‍ നഗറിലാണ് 5.74 കോടി ചെലവില്‍ വൃത്താകൃതിയില്‍ കൂറ്റന്‍ ആകാശമേല്‍പ്പാലം നിര്‍മിക്കുന്നത്. സ്റ്റീല്‍ കൊണ്ടാണ് പാലം. മൂന്നുമീറ്റര്‍ വീതിയിലാണ് പാലം പണിയുക. എട്ട് ഭാഗങ്ങളിലേക്ക് ഇറങ്ങാനും കയറാനും ചവിട്ടുപടികളുണ്ടാവും. കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോയ്ക്കാണ് നിര്‍മാണചുമതല. വടക്കേ ബസ് സ്റ്റാന്‍ഡില്‍ ഫുട്ഫാവര്‍ ബ്രിഡ്ജ്, സെക്കന്റില്‍ ഇരുപതിലേറെ വാഹനങ്ങള്‍ കടന്നു പോകുന്ന എം.ഒ റോഡില്‍ കാല്‍ നടക്കാര്‍ക്ക് സുരക്ഷയൊരുക്കി സബ്‌വേ എന്നിവയും നിര്‍മിക്കും. 

മഴവെള്ള കാന നിര്‍മാണവും പുനരുദ്ധാരണവും, ഫുട്പാത്ത് നവീകരണം, പാര്‍ക്കുകള്‍ നവീകരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പീച്ചിയില്‍ പുതിയ ജലശുദ്ധീകരണശാല, പഴയ 14.50 എംഎല്‍ഡി ട്രീറ്റ്‌മെന്റ് പഌന്റ് നവീകരണം, പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് അണ്ടര്‍ കേബിള്‍ വഴി ലൈനും പീച്ചിയില്‍ ജനറേറ്ററും സ്ഥാപിക്കല്‍, പീച്ചി റിസോര്‍വോയറില്‍ ഫ്‌ളോട്ടിങ് പൈപ്പ് തുടങ്ങി സമഗ്രമായ പദ്ധതികളുണ്ട്. 

ഒല്ലൂരില്‍ 20 ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്ക്, കുട്ടനെല്ലൂരില്‍ അഞ്ച് ലക്ഷം ലിറ്ററിന്റെ ടാങ്ക്, ഒല്ലൂക്കരയില്‍ പുതിയ മൂന്ന് എംഎല്‍ഡി പഌന്റ്, ചെമ്പൂക്കാവില്‍ നിന്ന് കുര്‍ക്കഞ്ചേരിയിലേക്ക് പ്രത്യേകം 400 എം.എം ഡിഐകെ ഒമ്പത് പൈപ്പ്‌ലൈന്‍, ആനപ്പാറയില്‍ 10 ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് വില്ലടം, ചേറൂര്‍ മേഖലയിലേക്ക് ജലവിതരണം, ചേറൂര്‍, നെല്ലിക്കുന്ന് പമ്പ് ഹൗസ് നവീകരണം, കിഴക്കുംപാട്ടുകര ടാങ്കില്‍നിന്ന് നെല്ലിക്കുന്ന് മേഖലകളിലേക്ക പൈപ്പ്‌ലൈന്‍ വലിക്കല്‍, കേടായ വാട്ടര്‍ മീറ്ററുകളും പൈപ്പുകളും മാറ്റി പുതിയത് സ്ഥാപിക്കും, വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മീറ്ററാണ് ഇനി ഉപയോഗിക്കുക. ഇത് അടുത്ത ദിവസം എത്തുമെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലമാപ്പിങ്, ജല അഥോറിറ്റി ഓഫീസ് നവീകരണം തുടങ്ങി സമഗ്രപദ്ധതികളുമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രിയില്‍ സ്വീവേജ് ആന്‍ഡ് സെപ്‌റ്റേജ് പഌന്റ് എന്നിവയും പദ്ധതിയിലുണ്ട്. വഞ്ചിക്കുളത്തിന് സമീപം മലിന ജലസംസ്‌കരണ പഌന്റ് സ്ഥാപിക്കും.