തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ച ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിരുവനന്തപുരത്തെത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സ്വീകരണം. ഇന്നു മുതല്‍ 27 വരെയാണ് ഔദ്യോഗിക പരിപാടികള്‍.

പ്രത്യേക വിമാനത്തില്‍ 3.15 ഓടെ ടെക്നിക്കല്‍ ഏരിയയിലെത്തിയ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ഊഷ്മള സ്വീകരണം. ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും അടുത്തേക്ക്. ഔദ്യോഗിക പരിചയപ്പെടല്‍ . പിന്നെ കോവളം ലീല ഹോട്ടലിലേക്ക്. കഴിഞ്ഞ ദിവസം ഔഗ്യോഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല. 

ഇന്ന് രാവിലെ മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തും. ഗവര്‍ണര്‍ ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 6.30ന് കോവളം ലീല ഹോട്ടലില്‍ സാംസ്കാരിക പരിപാടി. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുെട ചായ സര്‍ക്കാരം. 

11 മണിക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് ബുധനാഴ്ച കൊച്ചിയിലെത്തി അവിടെ പരിപാടിയില്‍ പങ്കെടുക്കും. വ്യാഴാഴ്ച തിരികെ ഷാര്‍ജയിലേക്ക്.