സിസ്റ്ററെന്ന് പറഞ്ഞത് വഴിപോക്കന്‍ പിസ്റ്റളെന്ന് കേട്ടത് ശശി തരൂരിന് വിനയായി
ജയ്പൂര്‍: 'സിസ്റ്റര്‍' എന്ന് പറഞ്ഞത് 'പിസ്റ്റൾ' എന്ന് വഴിപോക്കൻ കേട്ടത് ശശി തരൂര്‍ എം.പിക്ക് വിനയായി. ജയ്പ്പൂർ വിമാനത്താവളത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന തരൂരിന്റെ കൈയ്യിൽ പിസ്റ്റളുണ്ടെന്ന് ഇയാൾ അറിയിച്ചതനുസരിച്ച് സി.ഐ.എസ്.എഫ് കാര്യമന്വേഷിച്ച് സ്ഥലത്തെത്തി. വിമാനത്താവളത്തിൽ സിസ്റ്ററെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞത് പിസ്റ്റളിനായി കാത്തുനിൽക്കുന്നു എന്നാണ് വഴിപോക്കൻ കേട്ടത്. ശശി തരൂരിനെ ജയ്പ്പൂര്‍ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പരിശോധന നടത്തി എന്ന് പിന്നീട് വാര്‍ത്ത വന്നു. അത് നിഷേധിച്ച് സി.ഐ.എസ്എഫ് ഉടൻ രംഗത്തെത്തുകയും ചെയ്തു. തരൂരിനോട് കാര്യം തിരക്കി എന്ന് മാത്രമേയുള്ളുവെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. തനിക്ക് പിസ്റ്റൾ ഇല്ലെന്നും, പിസ്റ്റളിന് വേണ്ടി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും പിന്നീട് ശശി തരൂരും ട്വീറ്റ് ചെയ്തു.