വിദ്യാര്‍ത്ഥിയുമായി ശാരീരികബന്ധം: അധ്യാപിക പിടിയില്‍
വാഷിംഗ്ടണ്‍:വിദ്യാർഥിയുമായി ശാരീരിക ബന്ധത്തിന് കാത്തിരുന്ന അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഒാക്ലഹോമയിലെ അധ്യാപികയാണ് ഹൈസ്കൂൾ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ച് പിടിയിലായത്. വിദ്യാർഥിയുടെ ഫോണിൽ നിന്ന് നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും കണ്ടെത്തിയതിനെ തുടർന്ന് രക്ഷകർത്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഒക്ലഹോമയിലെ യുകോൺ ഹൈസ്കൂളിലെ 22 കാരിയായ ഹണ്ടർ ഡേ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.അധ്യാപിക കൂടിക്കാഴ്ചക്കായി വിദ്യാർഥിയുടെ ഫോൺ ഉപയോഗിച്ചതായും കണ്ടെത്തി.വിദ്യാർഥിയുമായുള്ള ശാരീരിക ബന്ധം അധ്യാപിക സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവർക്കെതിരെ അമേരിക്കൻ നിയമത്തിലെ സെക്കൻഡ് ഡിഗ്രി ബലാത്സംഗകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രം കൈവശംവെച്ചതിനും പ്രായമാകാത്തയാളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈംഗികതക്ക് പ്രേരിപ്പിച്ചതിനും കേസുണ്ട്. അറസ്റ്റ് ചെയ്തെങ്കിലും 85000 ഡോളറിന്റെ ജാമ്യത്തില്‍ അധ്യാപികയെ വിട്ടു.
മകൻ അധ്യാപികയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി രക്ഷിതാക്കൾക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നെങ്കിലും അത് ആരാണെന്ന് വ്യക്തമായിരുന്നില്ല. മകന്റെ കെമിസ്ട്രി അധ്യാപികയായിരുന്ന ഹണ്ടർ ഡേയുമായിട്ടാണ് അതെന്ന് പിന്നീടാണ് വ്യക്തമായത്. മകന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് ഇവർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും വീണ്ടും അവരുടെ വീട്ടിൽ വെച്ച് ശാരീരിക ബന്ധത്തിന് പദ്ധതിയിട്ടതിനും തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. കുട്ടിയുടെ ഫോണിൽ നിന്ന് അധ്യാപികക്ക് സന്ദേശം അയച്ചാണ് അന്വേഷണ സംഘം വീണ്ടും ബന്ധത്തിൽ ഏർപ്പെടാനുള്ള പദ്ധതി സ്ഥിരീകരിച്ചത്.
തന്റെ ഭർത്താവ് വരുന്നതിന് മുമ്പ് വീട്ടിൽ എത്താനായിരുന്നു അധ്യാപിക വിദ്യാർഥിയോട് നിർദേശിച്ചത്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ എത്തിയപ്പോൾ കുട്ടിയുടെ ഫോണിൽ നിന്ന് ‘ഞാൻ ഇവിടെ എത്തി’ എന്ന സന്ദേശം അയച്ചു. ‘പതിവ് പോലെ വാതിൽ തുറന്നിട്ടിരിക്കുന്നു’ എന്ന് അധ്യാപിക മറുപടി നൽകി.അന്വേഷണ സംഘം വാതിൽ തുറന്ന് അധ്യാപികയാണെന്ന് ഉറപ്പുവരുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
അധ്യാപകരുടെ കുറവ് കാരണം ഒക്ലഹോമ ഭരണകൂടം അടിയന്തിരഘട്ടങ്ങളിൽ നിയമിക്കുന്ന സർട്ടിഫൈ ചെയ്ത 1500 അധ്യാപകരിൽ ഒരാളാണ് ഡേ. ഒക്ലഹോമ ബപ്റ്റിസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ഇവർക്ക് അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുമില്ല.അധ്യാപകർ കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടവരാണെന്നും,പകരം അവരുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടവർ അല്ലെന്നും കേസ് അന്വേഷിക്കുന്ന കനേഡിയൻ കൺട്രി ഷെരിഫ് ക്രിസ് വെസ്റ്റ് പറഞ്ഞു.