ബംഗാള്‍: കൊല്‍ക്കത്തയില്‍ അടുത്തമാസം നടക്കുന്ന ഫാഷന്‍ഷോ റാംപില്‍ ചുവടുകള്‍വെക്കുന്നത് പുനരധിവാസകേന്ദ്രത്തിലെ 33 കുട്ടികള്‍. ഇവരില്‍ ആറുപേര്‍ റോഹിംഗ്യന്‍ കുട്ടികളാണ്. മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയിലെ ഉറ്റിര്‍നോ ഓ‍ഡിറ്റോറിയത്തിലാണ് ഫാഷന്‍ ഷോ നടക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പരിപാടി സംഘടിപ്പിച്ചത്. 

ബംഗാളി ബ്രാന്‍ഡിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞായിരിക്കും ഇവര്‍ റാംപിലെത്തുക. സംസ്ഥാനത്തെ ഏറ്റവും വലിയ അനാഥാലയത്തിലെ കുരുന്നുകളാണ് ഇവര്‍. ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത് ഇവിടുത്തെ അന്തേവാസികള്‍ തന്നെയാണ്. അന്താരാ ഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബിബി റുസൈലാണ് കുട്ടികള്‍ക്ക് വസ്ത്രങ്ങളുണ്ടാക്കുന്നതില്‍ പരിശീലനം നല്‍കുന്നത്.

 ഇത്തരം കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടി മാത്രമല്ല ഫാഷന്‍ ഷോ നടത്തുന്നതെന്നും കുട്ടികളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനും കൂടിയാണെന്ന് ബാലവാകാശ കമ്മീഷന്‍ ചെയര്‍മാന്‍ അനന്യ ചക്രവര്‍ത്തി പറഞ്ഞു. മനുഷ്യക്കടത്ത് അതിജീവിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ബംഗാളി സംഗീതത്തിന്‍റെ അകമ്പടിയോടെയായിരിക്കും കുട്ടികള്‍ ചുവടുവെക്കുന്നത്.