ഭാസ്ക്കര കാരണവ‍ര്‍ വധക്കേസിലെ പ്രതി ഷെറിന് വീണ്ടും ജയില്‍ മാറ്റം. ജയില്‍ ജീവനക്കാരോടും സഹതടവുകാരോടും മോശമായി പെരുമാറിയതതിന് ഒന്നരവര്‍ഷം മുമ്പാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. പരാതികള്‍ നിലനില്‍ക്കേ തന്നെ ഷെറിനെ വീണ്ടും അട്ടക്കുളങ്ങരയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

കൊലക്കേസ് പ്രതിയായ ഷെറിന് ജയിലിനുള്ളില്‍ സുഖസൗകര്യങ്ങളൊരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് മറ്റൊരു ജയില്‍ മാറ്റം കൂടി നടന്നത്. ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയത് കൂടാതെ പരോളിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും പിടിക്കപ്പെട്ടതോടെയാണ് ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂര്‍ വനിതാ ജയിലേക്ക് മാറ്റിയത്. ഇവിടെയും ഷെറിനും ജീവനക്കാരുമായി നിരന്തരം പ്രശ്നങ്ങളുണ്ടായി. സന്ദര്‍ശകരുമായി സംസാരിക്കാന്‍ കൂടതല്‍ സമയമെടുക്കുന്നതും ജയില്‍ ചിട്ടകള്‍ പാലിക്കാത്തതുമായിരുന്നു കാരണം. ഷെറിന് അടുക്കള ജോലി കൊടുത്തപ്പോള്‍ ഉന്നതസമ്മ‍ദ്ദം വന്ന് ഒഴിവാക്കി. 

ജയിലില്‍ നിരന്തരം പ്രശ്നമുണ്ടാക്കുന്നവരെ വീണ്ടും കണ്ണൂരിക്കാണ് മാറ്റുന്നത്. പക്ഷെ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ഷെറിന്റെ അപേക്ഷ പരിഗണിച്ച് വീണ്ടും അട്ടക്കുളങ്ങരയിലേക്ക് മാറ്റുകയായിരുന്നു. ഷറിന്റെ അപേക്ഷ ജയില്‍ ആസ്ഥാനത്ത് എത്തിയതോടെ ശരവേഗതിയിലാണ് ഫയലുകള്‍ നീങ്ങിയതെന്നാണ് ജീവനക്കാരുടെ ഇടയിലെ ആക്ഷേപം. അട്ടക്കുങ്ങര വനിതാ ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ടും നല്‍കി. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയതെന്നാണ് ആരോപണം. ജയില്‍ മേധാവി ഉത്തരവിറക്കിയ ഉടന്‍ ഷെറിന്‍ തലസ്ഥാനത്തെത്തി. പല തടവുകാരും അപക്ഷ നല്‍കി മാസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്ത്. ഷെറിന് അടിക്കടി അടിയന്തര പരോള്‍ കിട്ടുന്നതിനു പിന്നിലും ചില ഉദ്യോഗസ്ഥരും ഇടെപെലടുണ്ടെന്ന് ഇന്റലിജന്‍സ് തന്നെ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.