അവിശ്വാസ പ്രമേയ ചര്‍ച്ച സംബന്ധിച്ച് ബി.ജെ.പിക്ക് ഒരു ഉറപ്പും നല്‍കിയിരുന്നില്ല

മുംബൈ: അവിശ്വാസ പ്രമേയ ചര്‍ച്ച സംബന്ധിച്ച് ബി.ജെ.പിക്ക് ഒരു ഉറപ്പും നല്‍കിയിരുന്നില്ലെന്ന് ശിവസേനാ വൃത്തങ്ങള്‍ അറിയിച്ചു. അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി സംസാരിക്കാന്‍ രണ്ടു ദിവസമായി അമിത് ഷാ ഉദ്ധവ് താക്കറെ വിളിച്ചിരുന്നെങ്കിലും ഫോണില്‍ സംസാരിക്കാന്‍ ഉദ്ധവ് തയ്യാറായില്ലെന്നും ശിവസേന വ്യക്തമാക്കുന്നു. 

ബിജെപിക്കും ശിസവേനയ്‌ക്കും ഇടയില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണെന്ന സൂചനയാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്നത്. ഇന്നലത്തെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഏറ്റവും ശരിയായ നിലപാടാണ് സേന എടുത്തതെന്നാണ് നേതാക്കള്‍ക്കും അണികള്‍ക്കും ഇടയിലുള്ള അഭിപ്രായം. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചാണ് ശിവസേനയുടെ മുഖപത്രമായ സാംന ഇന്ന് പുറത്തിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വെച്ച് ആലിംഗനം ചെയ്യുന്ന ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിന്മേലുള്ള ഇന്നലത്തെ സഭാ നടപടികള്‍ ശിവസേന ബഹിഷ്കരിച്ചിരുന്നു.