ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പൊലീസ് പ്രതിഷേധക്കാരുടെ സമരപന്തല്‍ പൊളിച്ച് നീക്കിയത് അംഗീകരിക്കാന്‍ ആകില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പൊലീസ് പ്രതിഷേധക്കാരുടെ സമരപന്തല്‍ പൊളിച്ച് നീക്കിയത് അംഗീകരിക്കാന്‍ ആകില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് പ്രതിഷേധകര്‍. നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്പയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്പയിൽ തന്ത്രികുടുംബത്തിന്‍റെ പ്രാർത്ഥനാസമരം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി എത്തിയ രാഹുൽ ഈശ്വറിനെയും മുത്തശ്ശിയെയും പൊലീസ് നിലക്കലില്‍ തടഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് മുത്തശ്ശിയോടൊപ്പം പ്രാർഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുൽ ഈശ്വർ നിലയ്ക്കലിൽ എത്തിയത്. പൊലീസ് രാഹുൽ ഈശ്വറിന്‍റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. 

അതേസമയം, നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കിയത്. സമരപ്പന്തലിന് സമീപം കൂടുതൽ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപതോളം വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമരം അനുവദിക്കില്ലെന്ന് ഉറച്ച നിലപാടാണ് പൊലീസിന്‍റേത്.

അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. യോഗത്തിനെത്തിയ സിവിൽ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാർഡ് റൂമിന് മുന്നിൽ 'സേവ് ശബരിമല' എന്ന സംഘടനാപ്രവർത്തകർ തടഞ്ഞത്. നേരത്തേ യോഗത്തിൽ പങ്കെടുക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ മല കയറിയിരുന്നു. അവരുടെ പ്രായം സംബന്ധിച്ച് തർക്കവുമായി രാഹുൽ ഈശ്വറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി. ഇതോടെ ഗാർഡ് റൂമിൽ അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നൽകിയപ്പോഴാണ് രണ്ട് പേരെയും പ്രതിഷേധക്കാർ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിച്ചത്.