മാല കവർന്നകേസിൽ പ്രവാസിയെ ആളുമാറി ജയിലിൽ അടച്ച സംഭവത്തില്‍ കണ്ണൂർ ചക്കരക്കൽ എസ്.ഐയെ സ്ഥലം മാറ്റി. ട്രാഫിക് എന്ഫോഴ്സ്മെന്റിലേക്കാണ് മാറ്റം.  

കണ്ണൂര്‍: മാല കവർന്നകേസിൽ പ്രവാസിയെ ആളുമാറി ജയിലിൽ അടച്ച സംഭവത്തില്‍ കണ്ണൂർ ചക്കരക്കൽ എസ്.ഐയെ സ്ഥലം മാറ്റി. ട്രാഫിക് എന്‍ഫോഴ്സ് മെന്‍റിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11 -നാണ് മാല കവർച്ചക്കേസിൽ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകൾ കണ്ടെത്താൻ മെനക്കെടാതെ മുഖലക്ഷണം നോക്കി മാത്രമായിരുന്നു പൊലീസ് നടപടിയെന്ന് അറസ്റ്റ് ഉണ്ടായപ്പോള്‍ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, കേസില്‍ പരാതിക്കാരി പ്രതിയെ തിരിച്ചറിയുക കൂടി ചെയ്തതോടെ താജുദ്ദീൻ 54 ദിവസം ജയിലിലായി. 

വീട്ടമ്മയുടെ മാല മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് താജുദ്ദീനെ ചക്കരക്കൽ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. കള്ളക്കേസിൽപ്പെട്ട് ജയിലിൽ കിടന്നതോടെ പ്രവാസിയായ താജുദ്ദീന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ മക്കളുടെ വിദ്യാഭ്യാസവും മുടങ്ങി. 

ജയിലിൽ നിന്ന് പുറത്തുവന്ന താജുദ്ദീൻ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം നിലയിൽ അന്വേഷണം നടത്തി. അങ്ങനെയാണ് സമാനകേസിൽ ജയിലിലുള്ള ക്രിമിനൽ കേസ് പ്രതിയെ കണ്ടെത്തുന്നത്. ഇയാളുമായി തനിക്കുള്ള രൂപസാദൃശ്യമാണ് വിനയായതെന്ന് മനസ്സിലായ താജുദ്ദീൻ ഡിജിപിക്ക് പരാതിയും നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞത്.

എന്നാല്‍ താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാരനായ പൊലീസുകാരനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ ചക്കരക്കൽ എസ്.ഐയെ സർവ്വീസിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരത്തിനിറങ്ങുകയായിരുന്നു. ഒടുവിലാണ് ഇപ്പോഴാണ് എസ്ഐക്കെതിരെ വകുപ്പുതല നടപടി ഉണ്ടായത്.