പത്തുവയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ എസ്ഐ അറസ്റ്റില്‍
മദ്യലഹരിയില്‍ ആയിരുന്ന പൊലീസ് ഉദ്യേഗസ്ഥനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയെങ്കിലും കേസെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ചെന്നൈ: പത്തുവയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ചെന്നൈയിലെ വില്ലിവാക്കം ജഗനാഥന്‍ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം. വീടിനടുത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആണ് മാധവരം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറായ വാസു പീഡിപ്പിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡ്യൂട്ടിക്ക് ശേഷം മടങ്ങുമ്പോഴാണ് വാസു തന്റെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയോട് സ്നേഹം നടിച്ച വാസു ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് സംഭവം കണ്ടത്. മദ്യലഹരിയില്‍ ആയിരുന്ന പൊലീസ് ഉദ്യേഗസ്ഥനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയെങ്കിലും കേസെടുത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പൊലീസിനെതിരെ ആരോപണം ശക്തമായതോടെ പ്രത്യേക സംഘം കേസ് അന്വേഷിക്കുകയായിരുന്നു. പൊലീസുകാർ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിരുന്നുവെന്നും അതിനാലാണ് പരാതി നൽകാൻ അവർ വിസമ്മതിച്ചിരുന്നതെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാസുവിനെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.