സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനെട്ടാമത് ടൂര്‍ണമെന്റിനു ജിദ്ദയില്‍ വര്‍ണാഭമായ തുടക്കം. നാല് മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മുപ്പത്തിരണ്ട് ടീമുകള്‍ പങ്കെടുക്കും

ടീമംഗളും വിദ്യാര്‍ഥികളും വിവിധ മലയാളീ സംഘടനകളും അണി നിരന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയായിരുന്നു സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പതിനെട്ടാം പതിപ്പിന്റെ തുടക്കം. ജിദ്ദയിലെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കായിക വിഭാഗത്തിന്റെയും പ്രതിനിധികളും വ്യവസായ സാമൂഹിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. മാപ്പിള കലകളും, വാദ്യ മേളങ്ങളും, സംഗീതവും, നൃത്തവുമൊക്കെ ഉത്ഘാടന ചടങ്ങിനു മാറ്റ് കൂട്ടി.

സൗദിയിലെ മുപ്പത്തിരണ്ട് ഇന്ത്യന്‍ ടീമുകള്‍ നാല് ഡിവിഷനുകളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എല്ലാ വെള്ളിയഴ്ചകളിലും വൈകുന്നേരമാണ് മത്സരം നടക്കുന്നത്. ദേശീയ അന്താരാഷ്ട്ര വേദികളില്‍ കളിച്ച പ്രമുഖര്‍ വിവിധ ടീമുകളില്‍ അണിനിരക്കും.

ഉത്ഘാടന ദിവസം നടന്ന ആദ്യ മത്സരത്തില്‍ യാസ് ക്ലബ്ബും, ഫ്രണ്ട്‌സ് ജൂനിയറും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം മത്സരത്തില്‍ സോക്കര്‍ ഫ്രീക്‌സ്, സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിനെ ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ ജിദ്ദ ഫ്രണ്ട്‌സ് ബ്ലാസ്റ്റെഴ്‌സ് എഫ്.സിയെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തി.