ഈദ് ആഘോഷങ്ങള്‍ക്കിടയിലും സിറിയയില്‍ കൂട്ടക്കുരുതി തുടരുന്നു. വിമതര്‍ക്കെതിരായ നടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അലെപ്പോയിലും ഇദ് ലിബുലുമാണ് ആക്രമണം നടന്നത്.

സിറിയന്‍ സേനയും സഖ്യസേനയായ റഷ്യയുമാണ് ആക്രമണങ്ങള്‍ നടത്തിയത്. പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി മാര്‍ക്കറ്റിലെത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ മിക്കവരും. ഇദ് ലിബില്‍ 55 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അലെപ്പോയില്‍ 9 കുട്ടികളുള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടു. ഇവിടെയാണ് സംഘര്‍ഷം മൂലം കനത്ത നാശനഷ്‌ടമുണ്ടായിരിക്കുന്നത്. തുടരുന്ന ആക്രമണങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു വീണു കഴിഞ്ഞു..സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും റഷ്യയും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായ ശേഷമാണ് ആക്രമണം എന്നതാണ് ശ്രദ്ധേയം. ശക്തരായ അമേരിക്കയും റഷ്യയുമാണ് ഇരു പക്ഷത്ത് നിന്നും പോരടിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ റഷ്യ പിന്തുണക്കുമ്പോള്‍ വിമതര്‍ക്കൊപ്പമാണ് അമേരിക്ക.