ജയ്പുര്‍: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ലാപ്‌ടോപ്പില്‍നിന്നുള്ള രഹസ്യങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇവര്‍ക്കു മുംബൈ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി കോടികളുടെ സ്വത്തുണ്ടെന്നു ലാപ്‌ടോപ്പില്‍നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ പോലീസ് അറിയിച്ചു. പലസ്ഥലമിടപാടുകളും ദുരൂഹമാണെന്ന് ലാപ്ടോപ്പിലെ ചില രേഖകള്‍ പറയുന്നു.

ഹണിപ്രീതിന്‍റെ ബാഗില്‍നിന്നു കണ്ടെത്തിയ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളെക്കുറിച്ചും അന്വേഷണം തുടങ്ങി. ''മാലാഖ''യെന്നാണു ഗുര്‍മീത് റാം റഹീം അവരെ വിശേഷിപ്പിച്ചിരുന്നത്. റാം റഹീമിന്റെ പേരിലുള്ള സ്ഥാപനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. തനിക്ക് കോടതിയില്‍ പിഴ കെട്ടിവയ്ക്കാനുള്ള പണംപോലുമില്ലെന്നായിരുന്നു ഗുര്‍മീതിന്റെ നിലപാട്.

അതേ സമയം, ഇപ്പോള്‍ അംബാല ജയിലില്‍ കഴിയുന്ന ഹണിപ്രീത് കടുത്ത നിരാശയിലാണെന്നാണു റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് അവരെ ജയിലിലെത്തിച്ചത്. അന്ന് അവര്‍ അത്താഴം കഴിച്ചില്ല. അവര്‍ക്ക് ഉറക്കം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. ഹണിപ്രീതിന്റെ നിരീക്ഷണത്തിന് ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിനെ നിയോഗിച്ചിട്ടുണ്ട്. 

ജയിലിലെത്തിയ ഉടന്‍ തന്നെ ഗുര്‍മീതിനെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഹണിപ്രീതിന്റെ ആവശ്യം. ഇതു നിരസിക്കപ്പെട്ടതോടെ അവര്‍ മൗനത്തിലാണ്ടു. പിന്നീട് താന്‍ അവശയാണെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു അംബാല സിവില്‍ ആശുപത്രിയിലെ ഡോ. അര്‍പിത ഗാര്‍ഗ് റിപ്പോര്‍ട്ട് നല്‍കി.