പാലായിലെ കന്യാസ്ത്രീ മഠത്തില്‍ വെച്ച്‌ സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ട കേസില്‍ വിധി ഇന്ന്. കാസർകോഡ് സ്വദേശി സതീഷ് ബാബുവാണ് പ്രതി. 

കോട്ടയം: കോട്ടയം പാലായിലെ ലിസ്യൂ കർമലൈറ്റ് കോൺവെന്റിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന 69കാരി സിസ്റ്റർ അമലയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ 5 ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരുകയാണ്.