ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശകയായി നിയമിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്ത് കിട്ടിയെന്ന് കേന്ദ്ര നേതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ന് ദില്ലിയില്‍ തുടങ്ങിയ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വിഎസ്സിന്റെ ഈ കത്ത് വിതരണം ചെയ്തു. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്താതെയാണ് നവലിബറല്‍ നയങ്ങളെ പിന്തുണയ്‌ക്കുന്ന വ്യക്തിയെ സാമ്പത്തിക ഉപദേശകയാക്കിയതെന്ന് വി.എസ് ആരോപിക്കുന്നു. കത്ത് നാളെ പി.ബിയില്‍ ചര്‍ച്ചയ്‌ക്ക് വരും. എന്നാല്‍ തീരുമാനം പിന്‍വലിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. 

പാര്‍ട്ടി സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായാലേ ഔദ്യോഗിക പദവി ഏറ്റെടുക്കൂവെന്ന വിഎസ്സിന്റെ നിലപാട് നാളെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തേക്കും. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ലീനം സംഘടന ശക്തിപ്പെടുത്താന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളാണ് ഇന്ന് പിബിയില്‍ ചര്‍ച്ചയായത്. പോളിറ്റ് ബ്യൂറോ തലം മുതല്‍ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആലോചനയിലുണ്ട്.