സൈമണ്‍ ബ്രിട്ടോയുടെ നിര്യാണം; ധീരനായ സഖാവിനെ നഷ്ടമായെന്ന് യെച്ചൂരി
സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി.
ദില്ലി: സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി. ധീരനായ സഖാവിനെ നഷ്ടമായെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തിന് ആകെ പ്രചോദനമായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാർത്ഥി പ്രസ്ഥാന നാളുകൾ മുതൽ അടുപ്പമുള്ള നേതാവെന്നും യെച്ചൂരി പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് സൈമണ്‍ ബ്രിട്ടോയുടെ അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽചെയറിയിലാണു പൊതുപ്രവർത്തനം നടത്തിയത്.
എസ്എഫ്ഐ കാമ്പസുകളിൽ പ്രചാരം തുടങ്ങിയ എഴുപതുകളിൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ ആക്രമണത്തിന് ഇരയായി. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ ബ്രിട്ടോ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.