കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടക്കേസില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ചോദ്യം ചെയ്യുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പൊലീസ് വെളിപ്പെടുത്തി.
പ്രതികളെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് കഴിഞ്ഞ ദിവസങ്ങളായി ജില്ലയില്‍ റെയ്ഡ് നടത്തുകയായിരുന്നു. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കൊലപാതകികളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചുവെന്ന സൂചനകള്‍.
കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.
അതേസമയം ഷുഹൈബ് സ്ഥിരം കുറ്റവാളി എന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചു. ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായിരുന്നു. പൊലീസ് റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട് എന്നും ജയരാജന്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേര്‍ക്കുനേര്‍ എന്ന പരിപാടിയിലാണ് ജയരാജന്‍റെ പ്രതികരണം.
