ആറ് യുവാക്കള്‍ റോഡരികില്‍ വെച്ച് പെണ്‍കുട്ടിയെ പിടിച്ചുവലിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറാന്‍ ശ്രമിക്കുന്നതും എടുത്ത് പൊക്കുന്നതും വീഡിയോയില്‍ കാണാം.

പാറ്റ്ന: നടുറോഡില്‍ പെണ്‍കുട്ടിയ്ക്ക് നേരെ ആറോളം യുവാക്കളുടെ അതിക്രമം. സഹായത്തിനായി നിലവിളിക്കുന്ന പെണ്‍കുട്ടിയെ സഹായിക്കാനോ അക്രമം തടയാനോ ശ്രമിക്കാതെ സംഭവം വീഡിയോയില്‍ പകര്‍ത്തുകയും കണ്ടു നില്‍ക്കുകയും ചെയ്യുന്ന നാട്ടുകാര്‍. ബിഹാറിലെ ജെഹനാബാദില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിച്ചതോടെയാണ് പൊലീസും മാധ്യമങ്ങളും ഇക്കാര്യം അറിയുന്നത്.

ആറ് യുവാക്കള്‍ റോഡരികില്‍ വെച്ച് പെണ്‍കുട്ടിയെ പിടിച്ചുവലിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറാന്‍ ശ്രമിക്കുന്നതും എടുത്ത് പൊക്കുന്നതും വീഡിയോയില്‍ കാണാം. അക്രമികളെ പെണ്‍കുട്ടി ഒറ്റയ്ക്ക് തടയാന്‍ ശ്രമിക്കുകയും തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. പരിസരത്തുള്ളവരോട് തന്നെ സഹായിക്കണമെന്നും അലമുറയിടുന്നു. അതേസമയം സംഭവം കണ്ടുനില്‍ക്കുന്നതവര്‍ ഒരു എതിര്‍ ശബ്ദം പോലും ഉയര്‍ത്താതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം. 

രണ്ട് വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, യുവാക്കള്‍ കൊണ്ടുവന്ന ഒരു ബൈക്കിന്റെ നമ്പര്‍ വെച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ജെഹനാബാദ് രജിസ്ട്രേഷനിലുള്ള ബൈക്കാണിത്. ഇതിന്റെ ഉടമ ആരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ മൂന്ന് വര്‍ഷം മുന്‍പ് പാറ്റ്നയിലേക്ക് താമസം മാറിയെന്ന വിവരമാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു.