രണ്ട് വര്‍ഷം മുമ്പ് കാണാതായ കുഞ്ഞിന്‍റെ അസ്ഥികൂടം കണ്ടെത്തി അയല്‍വീട്ടിലെ മരപ്പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍

ദില്ലി: രണ്ട് വര്‍ഷം മുമ്പ് കാണാതായ നാല് വയസ്സുകാരന്‍റെ അസ്ഥികൂടം അയല്‍വാസിയുടെ ടെറസില്‍നിന്ന് കണ്ടെത്തി. ടെറസില്‍ സൂക്ഷിച്ച മരപ്പെട്ടിയില്‍നിന്നാണ് കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. ദില്ലിയെല സഹിദാബാദിലെ വീട്ടില്‍നിന്ന് 2016 ഡിസംബറിലാണ് മുഹമ്മദ് സൈദ് എന്ന നാല് വയസ്സുകാരനെ കാണാതായത്. 

അയല്‍വാസിയുടെ വീട്ടിലെ ടെറസില്‍നിന്ന് കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. കുട്ടികള്‍ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ പന്ത് അയല്‍വാസിയുടെ വീട്ടിലെ ടെറിസലേക്ക് പോയി. ഇതെടുക്കാനെത്തിയ സൈദിന്‍റെ സഹോദരനടക്കമുള്ള കുട്ടികളാണ് അസ്ഥികൂടം കണ്ടത്. 

ടെറസില്‍ കണ്ടതിനെ കുറിച്ച് കുട്ടികള്‍ വീട്ടുകാരോട് പറയുകയായിരുന്നു. സയ്യിദിന്‍റെ പിതാവ് സ്ഥലത്ത് എത്തുകയും സയ്യിന്‍റെ വസ്ത്രം പെട്ടിയില്‍നിന്ന് തിരിച്ചറിയുകയും ചെയ്തു. അതില്‍ ഉണ്ടായിരുന്നത് സയ്യിദിന്‍റെ സ്കൂള്‍ യൂണിഫോം ആയിരുന്നു. 

അസ്ഥികള്‍ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിന് പിറ്റേന്ന് സയ്യിദിനെ വിട്ട് കിട്ടാന്‍ എട്ട് ലക്ഷം രൂപ മോചന ദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതായി പിതാവ് പറഞ്ഞു. രണ്ട് പേരെ സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.