നേരമിരുട്ടിയാല്‍ എല്ലാവരും കടല്‍തീരത്തേക്കെത്തിത്തുടങ്ങും. മണലില്‍ തുണി വിരിച്ച് കടല്‍കാറ്റുകൊണ്ടായിരുന്നു ഉറക്കം. പുരുഷന്‍മാര്‍ മാത്രമല്ല കുട്ടികളും സ്‌ത്രീകളുമെല്ലാം വര്‍ഷങ്ങളായി തുടരുന്ന ശീലമാണിത്. തുറയ്‌ക്കാരുടെ ഈ ജീവിത്തിന് കഴിഞ്ഞ കുറെ ദിവസമായി മാറ്റം വന്നിരിക്കുന്നു. എല്ലാവരും വടിയുമായാണ് ഉറക്കം. കൂട്ടംകൂടി എത്തി എന്തിനും മുതിരുന്ന തെരുവുനായ്‌ക്കളാണ് ഇവരുടെ സ്വാഭാവിക ജീവിത്തെ ഇങ്ങനെ മാറ്റിമറിക്കുന്നത്.

പുറത്തുനിന്നെത്തുന്ന കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ കടല്‍തീരത്ത് തള്ളുന്നതാണ് തെരുവുനായ് പെരുകാന്‍ കാരണം. ആഹാരം കിട്ടാതെ വരുമ്പോള്‍ തെരുവ് നായ്ക്കള്‍ മനുഷ്യരെ കടന്നാക്രമിക്കുന്ന അവസ്ഥയാണിപ്പോള്‍. ഷിലുവമ്മയുടെ ദാരുണ മരണം തീരദേശത്തെ ഉലച്ചു കഴിഞ്ഞു. രാത്രി വീടിന് പുറത്തിറങ്ങാന്‍ സ്‌ത്രീകളും കുട്ടികളും ഭയക്കുന്നു.