ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടർമാർക്ക് സൗജന്യ സ്മാർട്ഫോൺ വാഗ്ദാനുമായി സമാജ്‍വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അധികാരം നിലനിർത്തിയാൽ സ്മാർട്ഫോൺ നൽകുന്ന പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സമാജ്‍വാദി പാർട്ടിയുടെ ശ്രമമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു

ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിനായി റാലിയുമായി കോൺഗ്രസും ബിഎസ്പിയും മുന്നേറുന്പോൾ ഒരു പടി കൂടി കടന്നിരിക്കുകയാണ് സമ്ജാവാദി പാർട്ടി. പാർട്ടിയുടെ വെബ്സൈറ്റിൽ പേരും മേൽവിലാസവും രേഖകളും ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്ന എല്ലാ വോട്ടർമാർക്കും സ്മാർട്ഫോൺ. അടുത്തമാസം 10വരെ രജിസ്ട്രേഷന് സൗകര്യം. സമ്ജാവാദി പാർട്ടി അധികാരം നിലനിർത്തിയാൽ അടുത്തവർഷം പകുതിയോടെ വോട്ടർമാരുടെ കയ്യിൽ സ്മാർട്ട് ഫോണെത്തും.

പത്താംതാരം പാസായ എല്ലാ വോട്ടർമാർക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും സ്മാ‍ർട്ഫോണില്ല. വാർഷിക വരുമാനം ആറ് ലക്ഷത്തിൽ കൂടരുത്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സൗജന്യ ഫോൺ കിട്ടാൻ അവസരമുണ്ട്. സർക്കാരിന്‍റെ പദ്ധതി, ആനുകൂല്യങ്ങൾ, എന്നിവ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നാണ് സമ്ജാവാദിവാദി പാർട്ടിയുടെ വിശദീകരണം.

ജനങ്ങൾക്ക് വേണ്ടത് സ്മാർട്ഫോണല്ലെന്നും കാട്ടുഭരണത്തിൽ നിന്നുള്ള മോചനമാണെന്നും മുൻ മുഖ്യമന്ത്രിയും ബിഎസ്‍പി നേതാവുമായ മായാവതി വിമർശിച്ചു. നരേന്ദ്രമോദി സർക്കാരിനെപോലെ നടപ്പാക്കാനാകാത്ത വാഗ്ദ്ധാനവുമായി ജനങ്ങളെ വഞ്ചിക്കുകയാണ് സമാജ്‍വാദി പാർട്ടി. ജനങ്ങളിൽ ഭൂരിപക്ഷംപേർക്കും സ്മാർട്ഫോൺ ഉള്ളപ്പോൾ അഴിമതി മൂടിവയ്ക്കുവാനുള്ള ശ്രമമാണ് അഖിലേഷ് യാദവ് സർ‍ക്കാർ നടത്തുന്നതെന്നും മായവതി കുറ്റപ്പെടുത്തി.