പ്രധാനമന്ത്രിയെ നൊടിയിടകൊണ്ട് ആലിംഗനം ചെയ്യുന്ന രാഹുല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും മൈലുകള്‍ ഓടിയൊളിക്കുന്നെന്നാണ് സമൃതി ഇറാനിയുടെ പരിഹാസം. 

ദില്ലി:പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യാന്‍ കഴിയുന്ന രാഹുലിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്ന പരിഹാസവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2011-2012 സാമ്പത്തിക വര്‍ഷത്തെ രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നികുതി റിട്ടേണുകള്‍ പരിശോധിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സമൃതി ഇറാനിയുടെ പരാമര്‍ശം. എന്നാല്‍ ഇന്‍കം ടാക്സ് നോട്ടീസിനെതിരെ ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയെ നൊടിയിടകൊണ്ട് ആലിംഗനം ചെയ്യുന്ന രാഹുല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും മൈലുകള്‍ ഓടിയൊളിക്കുന്നെന്നാണ് സമൃതി ഇറാനിയുടെ പരിഹാസം. രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ചതിന് കാരണം കോണ്‍ഗ്രസാണെന്നും ആരോപണമുണ്ട്. രാജ്യം സാമ്പത്തിക ഉന്നതിയിലായിരുന്ന 2006-2008 കാലത്താണ് കിട്ടാക്കടം ഏറ്റവും അധികമുണ്ടായതെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കിട്ടാക്കടത്തിന് കാരണം കോണ്‍ഗ്രസാണെന്ന് രഘുറാം രാജന്‍റെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. നികുതിദായകരുടെ പണം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു എന്നും സ്മൃതി ഇറാനി ആരോപിച്ചു.