കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി ജീവനക്കാർ നോക്കിയപ്പോഴാണ് പാത്രത്തിൽ പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തിവെയ്ക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പ്രശാന്ത് ദിഗ്രാസ്കർ ഉത്തരവിട്ടു.
മുംബൈ: സ്കൂൾ ഉച്ച ഭക്ഷണത്തിൽ പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാർഗവൻ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ് സംഭവം. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി ജീവനക്കാർ നോക്കിയപ്പോഴാണ് പാത്രത്തിൽ പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തിവെയ്ക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പ്രശാന്ത് ദിഗ്രാസ്കർ ഉത്തരവിട്ടു.
"ഈ സംഭവം വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഡിഇഒയുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതായിരിക്കും" -പ്രശാന്ത് വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിനോട് പറഞ്ഞു.
പ്രാദേശിക സംഘടനയ്ക്കാണ് സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല സ്കൂൾ കമ്മിറ്റി നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലായി ഏകദേശം എൺപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
