ദില്ലി: ലാവലിൻ കേസില്‍ സിബിഐയുടെ അപ്പീൽ അടുത്തമാസം 10ന് സുപ്രിം കോടതി പരിഗണിക്കും . ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍നിന്ന് കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.

കേസില്‍ മൂന്ന് കെ.എസ്ഇബി ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്നും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിണറായി വിജയനും കൂട്ടുത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി വിധി അസാധാരണ നടപടിയാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ സിബിഐ ഉന്നയിക്കുന്നുണ്ട്.

വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെ, ചെങ്കുളം-പള്ളിവാസല്‍- പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കന്പനിയായ എസ്എന്‍സി ലാവലിനുമായി 374 കോടിയുടെ കരാര്‍ സര്‍ക്കാരിനും വൈദ്യുതി വകുപ്പിനും നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.